പന്തളം: രാസലഹരി ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുമ്പോഴും പോലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം.പന്തളം കടക്കാട് മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മദ്യപാനവും രാസ ലഹരി ഉപയോഗവും വ്യാപകമാണ്.
മദ്യപിച്ച് നഗ്നത പ്രദർശിപ്പിക്കുക,വീടുകൾ കയറി ആക്രമണം നടത്തുക എന്നിവ പതിവായിരിക്കുകയാണ്.കഴിഞ്ഞ രാത്രിയിൽ മദ്യപിച്ചെത്തിയ അന്യസംസ്ഥാന തൊഴിലാളി കടക്കാട് വടക്ക് ഭാഗത്ത് അക്രമാസക്തനാകുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തി സ്ഥിരം കുറ്റവാളിയാണെന്ന് പറഞ്ഞു മടങ്ങുകയായിരുന്നു.
പിന്നീട് രാത്രിയിൽ മറ്റ് അന്യസംസ്ഥാന തൊഴിലാളികൾ ഇയാളെ ബലമായി കീഴ്പ്പെടുത്തി പൂട്ടിയിട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ചില അന്യസംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് വഴികളിൽ നഗ്നത പ്രദർശനം നടത്തുന്നതായി നാട്ടുകാർ പറഞ്ഞു.
പരിസരവാസികളായ ചിലർ ഇവരെ സഹായിക്കുന്നതായും പറയപ്പെടുന്നു. പലതവണ പോലീസ് ഇത്തരം ആളുകളെ പിടികൂടുന്നുണ്ടെങ്കിലും പിന്നീട് വിട്ടയക്കുന്നത് പതിവ് സംഭവമാണ്.