കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂർക്കടവ് പാലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തുറക്കും. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. എം.കെ രാഘവൻ എം.പി, അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ, കാനത്തിൽ ജമീല എം.എൽ.എ എന്നിവർ പങ്കെടുക്കും.
പാലത്തിന്റെ പ്രവൃത്തിയും അപ്രോച്ച് റോഡിൻ്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. പാലം തുറക്കുന്നതോടെ ചെങ്ങോട്ട്കാവ്, പൂക്കാട് ഭാഗത്തുള്ളവർക്ക് കൊയിലാണ്ടി ടൗൺ ചുറ്റാതെ എളുപ്പത്തിൽ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാൻ സാധിക്കും. മൊത്തം 18.5 കോടി രൂപ ചിലവിലാണ് പാലം നിർമ്മിച്ചത്.
നഗര പാതകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പാക്കുന്നത്. 250.6 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പുഴയുടെ മധ്യത്തിൽ 55 മീറ്റർ നീളത്തിൽ കമാനാകൃതിയിലാണ് പാലം പൂർത്തിയാക്കിയത്.
ഉള്ളൂർക്കടവ് പാലം തുറക്കുന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണിൽ നിന്ന് ചേലിയ വഴി ഉള്ളൂർ, പുത്തഞ്ചേരി, കുമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും.