കൊച്ചി: ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് കുറച്ചുകാലം ‘അപ്രത്യക്ഷമായ’ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ.ടി.എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിർദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.
എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് സമയപരിധി നൽകിയത്. സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാർച്ച് 31ഓടെ ഇത് 90 ശതമാനമാക്കണം. എ.ടി.എമ്മുകളിൽ പണം വെക്കുന്ന ‘കസറ്റു’കളിൽ ഒന്നിൽ വീതമെങ്കിലും പൂർണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആർ.ബി.ഐ നിർദേശിച്ചത്.
ഇതോടെ ബാങ്കുകൾ എ.ടി.എമ്മിൽ പണം നിറക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബർ 30 ആകാൻ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എ.ടി.എമ്മുകളിലും ഒരു കസറ്റിലെങ്കിലും 100, 200 നോട്ട് എത്തിയതായാണ് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്.