ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നാവികസേനാ സാന്നിധ്യം ശക്തമാക്കി ചൈന

news image
Sep 2, 2024, 2:34 pm GMT+0000 payyolionline.in

ന്യൂഡൽഹി: പ്രാദേശിക സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ചൈന നാവികസേനയുടെ സാന്നിധ്യം വർധിപ്പിക്കുന്നു. ഇന്ത്യക്കു ചുറ്റുമുള്ള കടലിൽ ചൈനീസ് നാവികസേന സാന്നിധ്യം ശക്തമാക്കുകയാണ്. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനീസ് ഗവേഷണ കപ്പലുകൾ സജീവമാണെന്ന് റി​പ്പോർട്ടുകൾ പറയുന്നു. കൂടാതെ മൂന്ന് യുദ്ധക്കപ്പലുകളുടെ ഒരു മിനി-ഫ്ലീറ്റ് ഔദ്യോഗിക സന്ദർശനത്തിനായി കൊളംബോയിൽ തമ്പടിച്ചിട്ടുണ്ട്.

ആഗസ്റ്റിലുടനീളം മൂന്ന് ചൈനീസ് സർവേ കപ്പലുകൾ ഉപഭൂഖണ്ഡത്തിന് ചുറ്റുമുള്ള കടലുകളിൽ സൈനികമായോ ബഹിരാകാശമായോ ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തി. ചൈനീസ് സർവേ ഷിപ്പായ സിയാങ് യോങ് ഹോങ് ജൂലൈ മുതൽ ഓഗസ്റ്റ് ആദ്യം വരെ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നിരവധി ആഴ്ചകൾ ചെലവഴിച്ചു. ഇതേ കാലയളവിൽ മറ്റ് രണ്ട് ചൈനീസ് സർവേ കപ്പലുകളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഞ്ചരിച്ചിരുന്നു. സാറ്റലൈറ്റ്, മിസൈൽ ട്രാക്കിംഗിനായി ഉപയോഗിക്കുന്ന യുവാൻ വാങ് 7 എന്ന കപ്പൽ ആയിരുന്നു അതിലൊന്ന്. മറ്റൊന്ന്, 2020ൽ കമ്മീഷൻ ചെയ്ത ചൈനയിലെ എക്കാലത്തെയും വലിയ സമുദ്രശാസ്ത്ര ഗവേഷണ-പരിശീലന കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സോങ് ഷാൻ ഡാ യുവും. ഡ്രോണുകൾക്കും ഹെലികോപ്റ്ററുകൾക്കുമുള്ള ലാൻഡിംഗ് പ്ലാറ്റ്‌ഫോം സോങ് ഷാൻ ഡാ യുവെ അവതരിപ്പിക്കുന്നു. ഇതിനെ ‘കടലിലെ ഒരു വലിയ മൊബൈൽ ലബോറട്ടറി’ എന്നാണ് വിളിക്കുന്നത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയും മാലിദ്വീപും ചൈനയും തമ്മിലുള്ള ത്രിതല നയതന്ത്ര തർക്കത്തി​ന്‍റെ കേന്ദ്രമായിരുന്നു സിയാങ് യാങ് ഹോങ്. കപ്പലുകൾ ചാരപ്രവർത്തനം നടത്തുമെന്ന് ഇന്ത്യയും യു.എസും നൽകിയ ശക്തമായ മുന്നറിയിപ്പിനെ തുടർന്ന് തുറമുഖങ്ങളിൽ ഡോക്ക് ചെയ്യുന്ന ചൈനീസ് ഗവേഷണ കപ്പലുകൾക്ക് ഈ വർഷത്തി​ന്‍റെ തുടക്കത്തിൽ ശ്രീലങ്ക നിരോധനം ഏർപ്പെടുത്തുകയുണ്ടായി. എന്നാൽ, ചൈനയുടെ കടുത്ത സമ്മർദത്തെ തുടർന്ന് ശ്രീലങ്ക അടുത്ത വർഷം മുതൽ നിരോധനം നീക്കുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക ഇന്ത്യയെയും ചൈനയെയും തങ്ങളുടെ കടബാധ്യതകൾ പരിഹരിക്കുന്നതിനുള്ള ദൗത്യത്തിൽ പ്രധാന പങ്കാളികളായി കണക്കാക്കുന്നു.

ആഗോളതലത്തിൽ, ചൈനയുടെ നാവിക പ്രവർത്തനം ആശങ്കകൾ ഉയർത്തുന്നുണ്ട്. ശനിയാഴ്ച സബീന ഷോളിൽ വച്ച് ഫിലിപ്പീൻസ് കപ്പലുമായി ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പൽ കൂട്ടിയിടി നടന്നിരുന്നു. ഫിലിപ്പീൻസ് കപ്പലാണ് കൂട്ടിയിടിക്ക് കാരണമെന്ന് ചൈന ആരോപിച്ചു. എന്നാൽ സംഭവത്തി​ന്‍റെ വിഡിയോയിൽ ചൈനീസ് കപ്പലാണ് ആക്രമണകാരിയെന്ന് വ്യക്തമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള മധ്യകടൽ ഏറ്റുമുട്ടലുകളുടെ ഏറ്റവും പുതിയ അധ്യായമായിരുന്നു ഇത്. കൂടാതെ ശനിയാഴ്ച ഒരു ചൈനീസ് സർവേ കപ്പൽ ജപ്പാൻ തീരക്കടലിൽ പ്രവേശിച്ചു. ഇത് ജപ്പാ​ന്‍റെ പ്രതിഷേധത്തിന് കാരണമായി. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കടന്നുകയറ്റമായിരുന്നു ഇത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe