ഉരുൾപൊട്ടലിൽ ആനത്താരകള്‍ മുറിഞ്ഞു; മുണ്ടക്കൈ ചൂരൽമല മേഖലയിൽ കാട്ടാനശല്യം കൂടുന്നു

news image
Sep 3, 2024, 2:21 pm GMT+0000 payyolionline.in

നകള്‍ ഒരു പ്രദേശത്ത് മാത്രം ജീവിക്കുന്നവയല്ല. അവ തങ്ങളുടെ അടങ്ങാത്ത ദാഹവും വിശപ്പും ശമിപ്പിക്കാന്‍ കിലോമീറ്ററുകള്‍ ദൂരം സഞ്ചരിക്കുന്നു. കേരളത്തിലെ വനങ്ങളിലെ ആനകള്‍ തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും കടക്കുന്നതും തിരിച്ച് സംഭവിക്കുന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം ദീർഘദൂര സഞ്ചാരങ്ങള്‍ക്ക് കാട്ടാനകള്‍ക്ക് ഒരു പ്രത്യേക വഴിയുണ്ടാകും, അതാണ് ആനത്താരകള്‍.

ഭക്ഷണവും വെള്ളവും മനുഷ്യശല്ല്യവും ഇല്ലാതെയുള്ള സ്ഥലങ്ങളെ ആശ്രയിച്ചാകും ഇത്തരം ആനത്താരകള്‍ നിലനില്‍ക്കുന്നതും. എന്നാല്‍, ജൂണ്‍ 30 -ന് അര്‍ദ്ധരാത്രിയിൽ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ പ്രദേശത്തെ ആനത്താരകള്‍ മുറിഞ്ഞതോടെ തങ്ങളുടെ ആവാസ വ്യവസ്ഥയായ നിലമ്പൂർ കാടുകളിലേക്ക് മടങ്ങാനാകാതെ ആനക്കൂട്ടം ഒറ്റപ്പെട്ടു. ചൂരൽമലയുടെ വിവിധ ഭാഗങ്ങള്‍ തമ്പടിച്ച കാട്ടാനകൾ ഇതോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവായി. സ്ഥിരമായി കടന്ന് പോകുന്ന വഴികളുടെ സ്വഭാവസവിശേഷതകള്‍ കാട്ടാനകള്‍ക്ക് ഉള്‍ക്കണ്ണാൽ മനഃപ്പാടമാണ്. എന്നാല്‍ മീറ്ററുകള്‍ വീതിയില്‍ ഉരുളൊഴുകിയപ്പോള്‍ അവശേഷിച്ചത് പുതുമണ്ണ്. ഈ പുതുമണ്ണില്‍ തങ്ങളുടെ വഴിയറിയാതെയാണ് കാട്ടാനകള്‍ ചൂരൽമല ഭാഗത്ത് കുടുങ്ങിയത്. 12 ഓളം കാട്ടാനകളാണ് ഇങ്ങനെ വഴിമുറിഞ്ഞ് ദിശ തെറ്റി അലയുന്നതെന്ന് വനം വകുപ്പും പറയുന്നു. ഇവ തങ്ങളുടെ വഴിയും അന്നന്നത്തെ വെള്ളവും ഭക്ഷണവും തേടി ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ വനംവകുപ്പ് പ്രദേശത്ത് ആർആർടിയെ വിന്യസിച്ചു.

വെള്ളരിമലയിലെ ചൂരലുകളുടെ ഭീമമായ സാന്നിധ്യമാണ്  ടൌണിന് ചുരൽമലയെന്ന പേരുണ്ടാകാൻ കാരണം. നിലമ്പൂർ കാടുകളുമായി ഇഴചേർന്ന് നിൽക്കുന്നിടമാണ് ഇവിടം. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിലമ്പൂർ കാടുകളിൽ നിന്ന് കാട്ടാനകളെത്തും. ഉരുൾപൊട്ടലിന് തൊട്ടുമുന്നേയും ഇത്തരത്തില്‍ ഒരു കൂട്ടം കാട്ടാനകളെത്തിയിരുന്നു. പക്ഷേ, അവയുടെ വരവിന് പിന്നാലെ ഉരുളൻ കല്ലുകള്‍ ചിതറി വീണും മണ്ണിടിഞ്ഞും  ആനകളുടെ പതിവ് വഴിത്താരകള്‍ നഷ്ടമായി. ഉരുളിനെ തുടര്‍ന്ന് മണ്ണുറച്ചിട്ടില്ലാത്തതിനാൽ, വനപാലക സംഘം തുരത്താൻ ശ്രമിക്കുമ്പോഴൊക്കെ നിലമ്പൂർ കാടുകളിലേക്കുള്ള വഴി അറിയാതെ കാട്ടാനക്കൂട്ടം ചൂരുൽമല ഭാഗത്ത് പല ഇടങ്ങളിലായി മാറി മാറി തമ്പടിക്കുകയാണ്. ആനത്താര കടന്ന് പോയിരുന്ന പുന്നപ്പുഴയുടെ ആഴവും വീതിയും കൂടിയതും കാട്ടാനകള്‍ക്ക് തങ്ങളുടെ വഴി തിരിച്ചറിയാന്‍ പ്രയാസമായി. ശക്തമായ കുത്തൊഴുക്കിൽ പുഴയുടെ പ്രധാന വെള്ളച്ചാട്ടമായിരുന്ന സീതമ്മക്കുണ്ട് പോലും നികന്നുപോയിരുന്നു.

പന്ത്രണ്ട് ആനകളുടെ കൂട്ടമാണ് ഇത്തരത്തില്‍ പ്രദേശത്ത് ഒറ്റപ്പെട്ടത്. കൂട്ടത്തിലെ എല്ലാവരും പ്രശ്നക്കാരല്ലെങ്കിലും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി മനുഷ്യ മൃഗ സംഘർഷമുണ്ടാകുന്നത് തടയുന്നതിനായി ആർആർടിയുടെ മുഴുവൻ സമയ നിരീക്ഷണം വനംവകുപ്പ് ഏർപ്പാടാക്കിയിട്ടുണ്ട്. പുഞ്ചിരിമട്ടത്തെ എൺപത് ഹെക്ടറോളം വനഭൂമിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. അതേസമയം രണ്ട് മ്ലാവുകളുടെ ജഡം മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. മനുഷ്യനില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയുമായി ഏറെ അടുത്ത് ജീവിക്കുന്നതിനാല്‍ മൃഗങ്ങള്‍ക്ക് പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇത്തരം വന്യമായാരു പ്രരണയാൽ മറ്റ് മൃഗങ്ങള്‍ കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക് സുരക്ഷിതമായി മാറിയിട്ടുണ്ടാകാമെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe