മധുര : എം.എ.ബേബിയെ സിപിഎമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. 16 അംഗ പിബിയിൽ 5 പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ. ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന.
ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.