കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.