കേരളത്തിൽ പുതുചരിത്രം കുറിച്ച് സ്വർണം. പവൻവില ആദ്യമായി 64,000 രൂപയും ഗ്രാം വില 8,000 രൂപയും എന്ന നാഴികക്കല്ലുകൾ മറികടന്നു. രാജ്യാന്തര വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,886 ഡോളർ എന്ന റെക്കോർഡ് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ തന്നെ 2,900 ഡോളർ കടന്ന് തകർത്തിരുന്നു. ഇന്നു വില കുതിച്ചുകയറിയത് 2,941.87 ഡോളറിലേക്ക്. നിലവിൽ വില അൽപം താഴ്ന്ന് 2,922 ഡോളറായിട്ടുണ്ട്.
രാജ്യാന്തര വിലക്കുതിപ്പിന്റെ ആവേശമാണ് കേരളത്തിലും അലയടിക്കുന്നത്. ഇന്നു ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ ഉയർന്ന് വില 8,060 രൂപയായി. പവന് 640 രൂപ കുതിച്ച് 64,480 രൂപയും. 18 കാരറ്റ് സ്വർണവിലയും 6,650 രൂപ എന്ന സർവകാല റെക്കോർഡിലെത്തി; ഇന്ന് കുതിച്ചുയർന്നത് 65 രൂപ. വെള്ളിവില അതേസമയം, 106 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട ‘താരിഫ് ഭൂതം’ വിതയ്ക്കുന്ന ഭീതിയാണ്, ആഗോളതലത്തിൽ പക്ഷേ സ്വർണത്തിന് നേട്ടമാകുന്നത്. കാനഡ, മെക്സിക്കോ, ചൈന എന്നിവയ്ക്കുമേൽ അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപ്, കാനഡയ്ക്കും മെക്സിക്കോയ്ക്കും ഒരുമാസത്തെ സാവകാശം നൽകി. ചൈനയ്ക്ക് ഈ ആനുകൂല്യം നൽകിയില്ല. ഇതോടെ, യുഎസ് ഉൽപന്നങ്ങൾക്കുമേൽ അധിക തീരുവ ഏർപ്പെടുത്തി ചൈന തിരിച്ചടിച്ചതോടെ ആഗോള വ്യാപാരയുദ്ധത്തിന് ‘ഔദ്യോഗികമായി’ തിരശീല ഉയർന്നു.
ഇതിനു പിന്നാലെ ഇന്നലെ യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കും ട്രംപ് 25% എന്ന കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ വ്യാപാരയുദ്ധപ്പേടി കനക്കുകയാണ്. ട്രംപിന്റെ ഈ നീക്കത്തിൽ നിന്ന് ഊർജം കൈക്കൊണ്ട് ഡോളർ ഇൻഡക്സ് കത്തിക്കയറി. ഇതോടെ, സ്വർണത്തിന് ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടിയതും ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് സ്വീകാര്യത കൂടിയതുമാണ് വില കൂടാൻ വഴിയൊരുക്കിയത്.
ട്രംപ് ഉയർത്തുന്ന വ്യാപാരയുദ്ധത്തിന് ശമനമുണ്ടാകുംവരെ സ്വർണം മുന്നേറ്റം തുടർന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നുരാവിലെ 10 പൈസ മെച്ചപ്പെട്ട് 87.35 ആയി. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ന് ആഭ്യന്തര സ്വർണവില കൂടുതൽ ഉയരുമായിരുന്നു. കാരണം, രൂപ തളർന്നാൽ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും. ആ വർധനഭാരം കൂടി ആഭ്യന്തര വിലയിൽ പ്രതിഫലിക്കുമായിരുന്നു.
പണിക്കൂലിയും ചേർന്നാൽ വില
![](https://payyolionline.in/wp-content/uploads/2058/02/WhatsApp-Image-2025-01-18-at-3.22.58-PM.jpeg)
3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടി നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു മിനിമം 5% കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ നൽകേണ്ടത് 69,780 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,724 രൂപയും.
വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം വൻ തിരിച്ചടിയാകുന്നത്. 2025ൽ ഇതുവരൈ കേരളത്തിൽ പവന് വർധിച്ചത് 7,280 രൂപയാണ്; ഗ്രാമിന് 910 രൂപയും. കൃത്യം ഒരുവർഷം മുമ്പ് (2024 ഫെബ്രുവരി 11ന്) പവൻ വില 46,160 രൂപ മാത്രമായിരുന്നു. അതായത്, ഒരുവർഷം കൊണ്ടുമാത്രം പവന് കൂടിയത് 23,320 രൂപ. പഴയ സ്വർണം കൈയിലുള്ളവർക്ക് അതുവിറ്റു മികച്ച ലാഭം നേടാനുള്ള അവസരവുമാണ് ഈ വിലക്കുതിപ്പ്. സ്വർണം പണയം വയ്ക്കുമ്പോഴും വായ്പയായി കൂടുതൽ തുക നേടാനാകും.