‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം,ബഷീറുദ്ദീനെ കൂടുതൽ ചോദ്യം ചെയ്യും

news image
Sep 2, 2025, 8:47 am GMT+0000 payyolionline.in

കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന്‍ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു ആ സന്ദേശം. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഇന്നലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിം ട്രെയിനറാണ് ബഷീറുദ്ദീന്‍. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. അത്തോളി തോരായി സ്വദേശിനിയാണ് ആയിഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe