വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഇതോടെ കൊച്ചിയിൽ എല്‍പിജി വില 1,729.50 രൂപയായി. കോഴിക്കോട്ട് 1,761.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയുമാണ് എല്‍പിജി വില. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസൃതമായാണ് ഓരോ മാസവും പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.
രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് കാരണം ആഗോള അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് മാർച്ചിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കൊച്ചിയിൽ 860 രൂപ, കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് ഗാർഹിക സിലിണ്ടറിനു വില.