വടക്കഞ്ചേരി: ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 4,95,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) പിടിയിലായത്. വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
2024 സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ പല ഘട്ടങ്ങളിലായി മുഹമ്മദിൽനിന്ന് പണം വാങ്ങിയതായാണ് പരാതി. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
മറ്റു ജില്ലകളിലും അനുപമക്കെതിരെ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. അനുപമയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐമാരായ സി.ബി. മധു, വി. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.