ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും, മകൾ ദിയ കൃഷ്ണകുമാറും നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി പരിഗണിക്കുക. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് സംബന്ധിച്ച വിവരങ്ങളും രേഖകളും മ്യൂസിയം പൊലീസ് ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. നിലവിൽ ദിയ കൃഷ്ണ നൽകിയ കേസിലെ പ്രതികളായ ജീവനക്കാരികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന് പോലീസ് വ്യക്തമാക്കി. അതേസമയം മൂന്ന് ജീവനക്കാരികളും കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി അടുത്ത ദിവസം പരിഗണിക്കും.
ജീവനക്കാരായ വിനീത, ദിവ്യ എന്നിവരുടെ അക്കൗണ്ടിലേക്ക് ക്യുആര്‍ കോഡ് വഴി എത്തിയത് 60 ലക്ഷം രൂപയാണ്. തുക വിവിധ അക്കൗട്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി. രണ്ടുപേരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും, ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയും എത്തിയതായും, ഈ തുക വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായുള്ള രേഖകളും പൊലീസിന് ലഭിച്ചു.