കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിളിന് സ്ഥലംമാറ്റം

news image
Jul 3, 2024, 1:45 pm GMT+0000 payyolionline.in

ന്യൂഡൽഹി: കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിളിനെ സ്ഥലംമാറ്റി. കോൺസ്റ്റബിൾ കുല്‍വിന്ദര്‍ കൗറിനെയാണ് ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് സ്ഥലംമാറ്റിയത്.

കങ്കണ റണാവത്തിന്‍റെ കരണത്തടിച്ചതിന് പിന്നാലെ അറസ്റ്റിലായ കോൺസ്റ്റബിളിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സി.ഐ.എസ്.എഫ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് കുല്‍വിന്ദറിനെ ബംഗളൂരുവിലേക്ക് മാറ്റി നിയമിച്ചത്.

മൊഹാലി വിമാനത്താവളത്തിൽ ജോലി ചെയ്യുമ്പോഴാണ് കുല്‍വിന്ദര്‍ കൗർ കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കങ്കണ റണാവത്തിന്‍റെ കരണത്തടിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ കങ്കണയെ പതിവ് സുരക്ഷ പരിശോധനക്ക് പിന്നാലെയാണ് കുല്‍വിന്ദര്‍ മർദിച്ചത്.

കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുല്‍വിന്ദര്‍ കൗറിന്‍റെ മാതാവും പങ്കെടുത്തിരുന്നു. 100 രൂപക്ക് വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ ഒരു സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ മുഖത്ത് അടിക്കുകയും അപമാനിക്കുകയും ചെയ്തതായി കങ്കണ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തില്‍ നിന്ന് 74,755 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യസിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. തിളക്കമാർന്ന വിജയത്തിന് ശേഷം ഡൽഹിയിലേക്ക് പോകവെയാണ് കർഷകരെ അപമാനിച്ചതിന് കങ്കണക്ക് മർദനമേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe