കണ്ണൂർ: കേരള തീരത്തിനു സമീപത്തായി കടലിൽ തീപിടിച്ച കപ്പലിൽനിന്നു രക്ഷപ്പെട്ട 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരമെന്നു വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. മംഗളൂരുവിൽനിന്നും ബേപ്പൂരിൽനിന്നും രണ്ടു വീതം കപ്പലുകളാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയത്. കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്നു 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവിൽനിന്നു രക്ഷാപ്രവർത്തനത്തിനു പോയ കപ്പലിൽ ഡോക്ടർമാർ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫിസർ അരുൺ കുമാർ പറഞ്ഞു. ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങളുള്ള വലിയ കപ്പലാണിത്. ബേപ്പൂർ തുറമുഖം ചെറുതായതിനാൽ കപ്പൽ അവിടേക്ക് അടുപ്പിക്കാൻ സാധിക്കില്ല.
അതിനാൽ മംഗളൂരുവിലേക്ക് തന്നെയായിരിക്കും ഈ കപ്പൽ തിരിച്ചുവരിക. സാരമായി പരുക്കേറ്റവരെ ഈ കപ്പലിലേക്ക് മാറ്റും. അപകട സ്ഥലത്തുനിന്നു മംഗളൂരുവിലെത്താൻ ഏകദേശം 5 മണിക്കൂർ വേണ്ടി വരും. കാണാതായ നാല് പേർക്കായി തിരച്ചിൽ നടത്തുകയാണ്. ആളുകളെ രക്ഷിക്കുക എന്നതിനാണു പ്രഥമ പരിഗണന നൽകുന്നതെന്നും അരുൺ കുമാർ പറഞ്ഞു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മൂന്നു ഡോണിയർ വിമാനങ്ങളും 5 കപ്പലുകളുമാണു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കു മുൻപു കപ്പലുകൾ തീപിടിച്ച കപ്പലിനു സമീപത്തെത്തി. ഈ പരിസരത്തുണ്ടായിരുന്ന യുദ്ധക്കപ്പൽ അപകട സ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടു. 5 മണിയോടെ യുദ്ധക്കപ്പൽ അപകട സ്ഥലത്തെത്തി. അപകട സ്ഥലത്തിനു സമീപത്തായുള്ള ചരക്കു കപ്പലുകളായ എം.വി. അംബ്ര, എം.വി. വൺ മാർവൽ എന്നി കപ്പലുകളോടും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകാൻ നിർദേശം നൽകി. അപകടത്തിൽപ്പെട്ടവരെ എം.വി.വൺ മാർവലിലേക്കായിരിക്കും ആദ്യം മാറ്റുന്നത്. കപ്പൽ ജീവനക്കാരിൽ ഏറെയും തയ്വാൻ സ്വദേശികളാണെന്നാണു വിവരം.
കപ്പലിനു പൂർണമായും തീപിടിച്ചു. കപ്പലിലെ തീ അണയ്ക്കുന്നതും കണ്ടെയ്നറുകൾ മാറ്റുന്നതും രക്ഷാ കപ്പലുകൾ സ്ഥലത്തെത്തിയ ശേഷമേ തീരുമാനിക്കൂ. ആളുകളെ രക്ഷിച്ച ശേഷമായിരിക്കും മറ്റു നടപടികളിലേക്കു കടക്കുക എന്നും അധികൃതർ അറിയിച്ചു.