കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത്; ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് 60,000 രൂപവീതം; തെളിവുകള്‍ പുറത്ത്

news image
Oct 11, 2023, 4:09 am GMT+0000 payyolionline.in

കോഴിക്കോട്:  കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ സഹായച്ച ഉദ്യോഗസ്ഥര്‍ക്ക് 60000 രൂപ വീതംപ്രതിഫലം നല്‍കിയിരുന്നതായി തെളിവുകള്‍ പുറത്ത്. സിഐഎസ്എഫ് അസിസ്റ്റന്‍റ്  കമന്‍ഡാന്‍റ് നവീനിന്‍റെ നിര്‍ദേശപ്രകാരം 6.35 ലക്ഷം രൂപ ഡല്‍ഹിയിലെത്തിച്ച് നല്‍കിയതായും കേസന്വേഷിക്കുന്ന മലപ്പുറം പൊലീസിന് മൊഴി ലഭിച്ചു. പണം കൈമാറാന്‍ രഹസ്യകോഡു പോലും നവീന്‍ കൈമാറിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

 

വിമാനത്താവളം വഴി പരിശോധനയില്ലാതെ ഒാരോ കാരിയര്‍ പുറത്തേക്ക് പോവുബോഴും ഉദ്യോഗസ്ഥര്‍ക്ക് അറുപതിനായിരം രൂപ വീതമാണ് കളളക്കടത്ത് നടത്തുന്ന കൊടുവളളി സ്വദേശി റഫീഖിന്‍റെ സംഘം കൈമാറിയിരുന്നത് വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരനായ ഷറഫലിയാണ് സ്വര്‍ണ്ണക്കടത്തിന്‍റെ എണ്ണത്തിന് അനുസരിച്ച് 60000 രൂപ വീതം സിഐഎസ്എഫ് അസിസ്റ്റന്‍റ് കമന്‍ഡാന്‍റ് നവീന് എത്തിച്ചു നല്‍കിയിരുന്നത്. 55000 രൂപ നവീന്‍ എടുത്ത ശേഷം 5000 രൂപ വീതം ഷറഫലിക്ക് കൈമാറുകയാണ് പതിവ്. ദിവസവും നവീന്‍റെ വീട്ടില്‍ വച്ചോ ഷറഫലിയുടെ ജിമ്മില്‍ വച്ചോ സിഡിഎം വഴിയോ പണം കൈപ്പറ്റുകയാണ് രീതി. നവീന്‍റെ ആവശ്യപ്രകാരം 6,35000 രൂപ ഡല്‍‌ഹിയിലെ വിലാസത്തില്‍ എത്തിച്ചും കൈമാറിയെന്നും തെളിഞ്ഞു. ഡല്‍ഹിയില്‍ വച്ച് ഇന്ത്യ എന്ന കോഡ് പറയുന്നയാള്‍ക്ക് പണം കൈമാറാനാണ് നവീന്‍ ഷറഫലിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഓരോ കടത്തിനും നവീനു ലഭിക്കുന്ന 55000 രൂപയില്‍ പകുതിയെങ്കിലും സഹായം ഒരുക്കിയ കസ്റ്റംസ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ടാകുമെന്നാണ് നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe