കറിവേപ്പില പറിക്കാൻ പുറത്തിറങ്ങി, മതിലോടെ ചെന്ന് പതിച്ചത് തോട്ടിലേക്ക്; ഭര്‍ത്താവ് വീട്ടിലുള്ളത് രക്ഷയായി

news image
Jul 11, 2025, 3:23 pm GMT+0000 payyolionline.in

തൃശൂര്‍: ശക്തമായ മഴയില്‍ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞ് വീട്ടമ്മ ഉള്‍പ്പെടെ തോട്ടിലേക്ക് വീണു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാരാത്തേതില്‍ എംഎച്ച് ഷാനവാസിന്റെ ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപത്തെ വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞ് ഭാര്യ ഷീനയാണ് താഴ്ചയിലേക്ക് പതിച്ചത്. വൈകിട്ട് മൂന്നിനായിരുന്നു സംഭവം.

വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോട് ചേര്‍ന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കുവാനായി പോയ നേരത്താണ് കരിങ്കല്ല് ഉള്‍പ്പെടെ തകര്‍ന്ന് കല്ലും മണ്ണും ഉള്‍പ്പെടെ താഴ്ചയിലേക്ക് പതിച്ചത്. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കല്‍ ഭിത്തിയും മണ്ണും ആണ് ഇടിഞ്ഞുവീണത്.

ജോലി കഴിഞ്ഞ് ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഷീനയെ കോണിയിലൂടെ മുകളില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേല്‍ക്കാതെ ഷീന രക്ഷപ്പെടുകയായിരുന്നു. ഏകദേശം ആറു മീറ്ററോളം വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ വീട്ടില്‍നിന്ന് ബന്ധു വീട്ടിലേക്ക് താമസം മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe