കോഴിക്കോട്: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം സമാപിച്ചു. ആവേശം നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. ഏഴ് ജില്ലകളിലും നാളെ നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. കോഴിക്കോട് വടകര, കാരശേരി , കണ്ണൂര്‍ പഴയങ്ങാടിയിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി.
പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ സംസ്ഥാന രാഷ്ട്രീയവും സജീവ ചര്‍ച്ചയായ പ്രചാരണദിനങ്ങള്‍ക്കൊടുവില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ശബരിമലയും ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് ബന്ധവും ഡീല്‍ ആരോപണങ്ങളുമെല്ലാം കൊണ്ട് സജീവമായ വടക്കന്‍ കേരളത്തില്‍ അവസാന മണിക്കൂറുകളിലും ആവേശം അലയടിച്ചു. പൊതു തെരഞ്ഞെടുപ്പുകളില്‍ കാണുന്ന കേന്ദ്രീകൃത കൊട്ടിക്കലാശ രീതിക്ക് പകരം വാര്‍ഡുതലങ്ങളില്‍ റോഡ് ഷോ നടത്തി പരമാവധി പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളും മുന്നണികളും. അവസാന മണിക്കൂറുകളിലെ ആവേശം പലയിടത്തും പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും നയിച്ചു.
