ന്യൂയോർക്ക്: ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യു.എൻ സുരക്ഷാസമിതി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് സുരക്ഷാസമിതി കശ്മീർ വിഷയം ഉയർത്തിയത്.
ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച സെക്യൂരിറ്റി കൗൺസിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെയെന്നും ആശംസിച്ചു. ലോകത്തിന്റെ സമാധാനത്തിനും സുരക്ഷക്കും ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദമെന്ന് സെക്യൂരിറ്റി കൗൺസിൽ വിലയിരുത്തി.
ലക്ഷ്യങ്ങൾക്ക് അതീതമായി ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും നിതീകരിക്കാൻ സാധിക്കാത്തതാണ്. എവിടെ സംഭവിച്ചാലും എപ്പോൾ സംഭവിച്ചാലും ആര് ചെയ്താലും അതിന് ന്യായീകരണമില്ലെന്നും യു.എൻ സുരക്ഷാസമിതി വ്യക്തമാക്കി.
ഭീകരക്രമണം നടത്തിയ കുറ്റവാളികൾ, സംഘാടകർ, സ്പോൺസർമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും യു.എൻ രക്ഷാസമിതി വ്യക്തമാക്കി. കശ്മീർ ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ കണ്ടെത്താൻ എല്ലാ രാജ്യങ്ങളുടേയും സഹകരണമുണ്ടാവണമെന്നും യു.എൻ സെക്യൂരിറ്റി കൗൺസിൽ അഭ്യർഥിച്ചു.