കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ വയനാട്ടിൽ എത്തിക്കും. ഇന്നലെ രാത്രിയാണ് രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തത്. വയനാട് കോഴിക്കോട് ജില്ലാ കളക്ടർമാരുടെ ശുപാർശക്കൊപ്പം എഡിഎമ്മിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. വന്യജീവി ഭീഷണിയുടെ അടിസ്ഥാനത്തിൽ പകൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാട്ടാന ആക്രമണത്തിന് പിന്നാലെ കല്ലൂരിൽ ദേശീയപാത 766 ഉപരോധിച്ച് പ്രതിഷേധവും നടന്നിരുന്നു.
