കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; പനിക്കിടക്കയിൽ കേരളം, ഡെങ്കി – എലിപ്പനി ബാധ വ്യാപകം

news image
Jun 18, 2023, 1:28 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേർ പനി ബാധിച്ച് മരിച്ചു. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊർജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടത്. മാരിയില്ലാ മഴക്കാലം എന്ന പേരിൽ പ്രത്യേക ക്യാംപയിനും പ്രഖ്യാപിച്ചു. പക്ഷെ കാലവർഷക്കാലത്തിന്റെ തുടക്കം തന്നെ പനിക്കിടക്കയിലാണ് കേരളം.

എല്ലാ ജില്ലകളിലും മുന്നിൽ നിൽക്കുന്നത് ഡെങ്കിപ്പനിയാണ്. ഇന്നലെ  സംസ്ഥാനത്താകെ 79 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 33 പേർക്കാണ് ഡെങ്കിപ്പനിയാണെന്ന് വ്യക്തമായത്. സംസ്ഥാനത്താകെ രോഗലക്ഷണങ്ങൾ  276 പേരിൽ കണ്ടെത്തി. എലിപ്പനി ലക്ഷണങ്ങൾ 13 പേരിലാണ് കണ്ടെത്തിയത്. ഈ വർഷം എലിപ്പനി മരണം 27 കടന്നു. മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് ഇവയുമുണ്ട്. പകർച്ച വ്യാധി മരണങ്ങൾ സ്ഥിരീകരിച്ച് കണക്കിൽപ്പെടുത്തുന്നത് വൈകുന്നതിനാൽ ഇത് യഥാർത്ഥ ചിത്രമല്ലെന്ന വിമർശനവും ശക്തമാണ്.

ചികത്സാ സൗകര്യങ്ങൾ കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളേക്കാൾ കൂടുതലാണ് മലപ്പുറത്ത് പനി ബാധിക്കുന്നവരുടെ എണ്ണം.  ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം പേർ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്തായിരുന്നു. 1650 പേരാണ് ഇവിടെ പനിക്ക് ചികിത്സ തേടിയെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe