കാസർഗോഡ് ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ കണ്ടെത്തി. കുളങ്ങാട്ട് വനഭൂമിയിലാണ് വിള്ളൽ രൂപപ്പെട്ടത്. അപകട ഭീഷണിയെ തുടർന്ന് മുപ്പതോളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. കുളങ്ങാട്ട് മലയിൽ സമഗ്രമായ പഠനം നടത്തുന്നതിന് ജില്ലാ ജിയോളജിസ്റ്റിന്, ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി.
കാസർഗോഡ് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനിടെയാണ് അപകട ഭീതിയുയർത്തി കുളങ്ങാട്ട് മലയിൽ വിള്ളൽ രൂപപ്പെട്ടത്. സ്ഥലത്ത് അസ്വാഭാവികമായി മരങ്ങൾ കടപുഴകി വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. 30 മീറ്റർ നീളത്തിലും, ഒന്നരയടി വീതിയിലും, ഒന്നര മീറ്റർ ആഴത്തിലുമാണ് വിള്ളൽ. വിവരമറിഞ്ഞ് M രാജഗോപാലൻ MLA അടക്കമുള്ള ജനപ്രതിനിധികളും, ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. നെല്ലിക്കൽ അംബേദ്കർ ഉന്നതിയിലെ 30 കുടുംബങ്ങളെ കാടങ്കോട് ഫിഷറീസ് ഹൈസ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.
കനത്ത മഴയെ തുടർന്ന് മലയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മലയിൽ രൂപപ്പെട്ട വിള്ളൽ പരിശോധിക്കുന്നതിനും, മറ്റു നടപടികൾ സ്വീകരിക്കുന്നതിനും കാസർഗോഡ് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്