കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് ഓട്ടിസം സംശയിച്ച്, അസുഖമുണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം

news image
Mar 14, 2026, 8:40 am GMT+0000 payyolionline.in

വെഞ്ഞാറമൂട്: ഒരു വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ വാമനപുരം കണിച്ചോട് വാരിയംകോണം ചരുവിള പുത്തൻവീട്ടിൽ അശ്വതിയുടെ (34) അറസ്റ്റ് വെഞ്ഞാറമൂട് പോലീസ് രേഖപ്പെടുത്തി. അശ്വതിയെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുഞ്ഞിന് ഓട്ടിസമുള്ളതായി സംശയം ഉണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് അശ്വതി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുശേഷം അശ്വതിയും തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നും പിതാവ് എത്തിയാണ് രക്ഷിച്ചതെന്നും പോലീസ് പറയുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞു മരിച്ചതെന്നും തലയ്ക്കുള്ളിൽ പരിക്കുള്ളതായും പോലീസ് പറഞ്ഞു.
കുഞ്ഞിന് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വതിയും ഭർത്താവും തമ്മിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും അന്വേഷണസംഘം കണ്ടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ അശ്വതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി. സന്തോഷ് കുമാർ, പാങ്ങോട് സി.ഐ. ജിനേഷ്, വെഞ്ഞാറമൂട് എസ്.ഐ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അശ്വതിയെ റിമാൻഡ് ചെയ്തു.
കൊല്ലപ്പെട്ട പവിത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകീട്ടോടെ വാമനപുരത്തെ വീട്ടിലെ പൊതുദർശനത്തിനുശേഷം മീനാങ്കലിലുള്ള അച്ഛന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe