ബെംഗളൂരു: മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ വീഴ്ച സമ്മതിച്ച് നിര്‍മാണ കമ്പനിയായ കെഎൻആര്‍സി. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു. വേനൽക്കാലത്താണ് ഈ റോഡിന്റെ ഫൗണ്ടേഷൻ പണികൾ നടന്നതെന്നും ആര്‍ഇ വാൾ തകർന്ന് വീണ 250 മീറ്റർ ഭാഗത്ത് ഡിസൈൻ പാളിച്ച വന്നിട്ടുണ്ടെന്നും കെഎൻആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ആര്‍ഇ വാളിന് താഴെയുള്ള മണ്ണ് വേനൽക്കാലത്ത് പെയ്ത കനത്ത മഴയിൽ കുതിർന്നു. അത് കൂടുതൽ വെള്ളം വലിച്ചെടുത്തെന്നും ഇത് അരികിലെ മതിലിൻമേൽ സമ്മർദ്ദം ചെലുത്തിയിരിക്കാമെന്നും ജലന്ധർ റെഡ്ഡി പറഞ്ഞു. ആര്‍ഇ,ആര്‍സിസി വാളുകൾക്ക് ഉറപ്പ് ഉണ്ടാകുമെന്നതായിരുന്നു പ്രാഥമിക പഠനത്തിൽ തെളിഞ്ഞത്. താഴെയുള്ള മണ്ണ് ഉറപ്പിക്കാനായി വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. എന്നിട്ടും വീഴ്ചയുണ്ടായി എന്നത് അംഗീകരിക്കുന്നു.
മഴക്കാലത്തിന് മുന്നേ പെട്ടെന്ന് പണി തീർക്കേണ്ടത് ആവശ്യമായിരുന്നു. വേഗത്തിൽ പണി തീർക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ നിർമാണത്തിന്റെ ഗുണനിലവാരത്തിൽ ഒരു തരത്തിലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കി. വീഴ്ചയിൽ ദേശീയ പാത അതോറിറ്റി കമ്പനിക്കെതിരെ സ്വീകരിച്ച നടപടി അംഗീകരിക്കുന്നു. ദേശീയപാതാ അതോറിറ്റി വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തിയശേഷം കമ്പനിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നൽകി പ്രശ്നപരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.