ന്യൂഡൽഹി: ബസുകളിലും ട്രക്കുകളിലും ഇന്ധനമായി ഹൈഡ്രജനുപയോഗിക്കുന്ന അഞ്ച് പരീക്ഷണ പദ്ധതിക്ക് കേന്ദ്രസർക്കാർ. 37 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓടിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിൽ ഹൈഡ്രജൻ വാഹനങ്ങൾ സർവീസ് നടത്തും.
കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റേതാണ് പദ്ധതി. ഒമ്പത് ഹൈഡ്രജൻ റീഫില്ലിങ് സ്റ്റേഷനുകളും വരും.
15 എണ്ണം ഹൈഡ്രജൻ ഫ്യുവൽ സെൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനങ്ങളും 22 എണ്ണം ഹൈഡ്രജൻ ആന്തര രാസസംയോഗ പ്രക്രിയ അടിസ്ഥാനമാക്കിയതുമാണ്. ഇവ രാജ്യത്തെ 10 റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടും.
പൈലറ്റ് പദ്ധതി 18-24 മാസങ്ങൾക്കുള്ളിൽ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായി കേന്ദ്ര സർക്കാർ 200 കോടി രൂപ ചെലവിടും. ടാറ്റാ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് , എൻ.ടി.പി.സി, അനർട്ട്, അശോക് ലെയ്‌ലാൻഡ്, എച്ച്.പി.സി.എൽ, ബി.പി.സി.എൽ., ഐ.ഒ.സി.എൽ. തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് നടത്തിപ്പുചുമതല.