കോഴിക്കോട്: സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രതിദിനം ഫയൽ ചെയ്യുന്ന വിവാഹ മോചനക്കേസുകൾ നൂറോളം. 2022ൽ 75ആയിരുന്നു. 2016ൽ ഇത് 53. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേസമയം മലബാറിൽ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ. 2016 മുതൽ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളിൽ വിവാഹ മോചനക്കേസുകളിൽ 40 ശതമാനമാണ് വർദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 3,536 കേസുകൾ. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നിൽ. കൊല്ലം: 3,245. ഇടുക്കി: 1,092, കാസർകോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538.
ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യൻ ഡിവോഴ്സ് ആക്‌ട് (ക്രിസ്ത്യൻ) പ്രകാരമുള്ളവയാണ് കൂടുതൽ. വിവാഹ മോചനക്കേസുകൾ കൂടുന്നതിനെ തുടർന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷൻ പറയുന്നു. കോടതിയെ സമീപിക്കുന്നവരിൽ പത്തുശതമാനമേ വീണ്ടും യോജിക്കുന്നുള്ളൂവെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള അന്തരങ്ങളോട് സഹിഷ്ണുത പുലർത്തിയാലേ ദാമ്പത്യം വിജയിക്കുകയുള്ളൂവെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ മലപ്പുറം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസി. പ്രൊഫസർ അനസ് തരകൻ പറഞ്ഞു.
കാരണങ്ങൾ
ശാരീരിക, മാനസിക പീഡനം
വിവാഹേതര ബന്ധങ്ങൾ
ആധുനിക ജീവിത രീതി
പാശ്ചാത്യരീതികളുടെ സ്വാധീനം
ലഹരി ഉപയോഗം, വന്ധ്യത
പരിഹാരം
വിവാഹ പൂർവ കൗൺസലിംഗ്
പരസ്പര സഹകരണം, ക്ഷമ
ജോലിത്തിരക്ക് നിയന്ത്രിക്കൽ
ഒന്നിച്ച് സമയം ചെലവഴിക്കൽ
വിവാഹ മോചനക്കേസുകൾ
(വർഷം, എണ്ണം)
2016— 19,233
2017— 20,140
2018— 23,388
2019— 24,770
2020— 18,157
2021— 23,170