തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരന്. കേരളത്തിൽ നിന്നൊരു ബി.ജെ.പി എം.പി ഉണ്ടായിട്ടും ബജറ്റിൽ അർഹിക്കുന്ന പരിഗണനയില്ലെന്ന് കെ. മുരളീധരന് കുറ്റപ്പെടുത്തി.
കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റ് ആണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്കായി ഒരു പദ്ധതി പോലുമില്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ബിഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നുവെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്ജറ്റ് ആണിതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ഒന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വരാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ്. ലോക്സഭ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ട് പോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യമുണ്ടെന്ന് തോന്നുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.