തിരുവനന്തപുരം∙ കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും എംഎസ്സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അയച്ച നോട്ടിസിൽ പറയുന്നു. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്ന് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നു.
കപ്പൽ അപകടം കേരളാ തീരത്തെ ഇതിനകം ബാധിച്ചു. സാൽവേജ് നടപടിക്രമങ്ങൾ മേയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കു ജോലി നഷ്ടമായി. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കാൻ നടപടി ആരംഭിക്കണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കുമെന്നാണ് നോട്ടിസിലെ മുന്നറിയിപ്പ്.
മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ കപ്പലിലെ തീപിടിത്തത്തിലും വാൻ ഹയി ലെൻസ് ഷിപ്പിങ് കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയെടുക്കും. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം ഷിപ്പിങ് കമ്പനി എത്തിച്ചില്ല. നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനവുമില്ലെന്നും കേന്ദ്രം അയച്ച നോട്ടിസിൽ പറയുന്നു.