കൊച്ചിയില്‍ ലോണെടുത്ത് വാങ്ങിയ വാഹനം മറിച്ചുവിറ്റു; യുവാവിന് മൂന്ന് വര്‍ഷം തടവും പിഴയും

news image
Sep 29, 2022, 3:05 pm GMT+0000 payyolionline.in

കൊച്ചി: ലോണെടുത്ത് വാങ്ങിയ വാഹനം ഫിനാന്‍സ് കമ്പനി അറിയാതെ മറ്റൊരാൾക്ക് മറിച്ചുവിറ്റതിന യുവാവിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും. മട്ടാഞ്ചേരി ബി.എസ്.എസ് റോഡില്‍ ബംഗ്ലാവ് പറമ്പില്‍ വി.എ. നൗഫലിനെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. മിനി ശിക്ഷിച്ചത്.

എറണാകുളം ചിറ്റൂരിലെ ശ്രീറാം ട്രാന്‍സ്പ്പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും ഹൈപ്പോത്തിക്കേഷന്‍ എഗ്രിമെന്‍റ് പ്രകാരം ലോൺ എടുത്താണ് നൗഫൽ വാഹനം വാങ്ങിയത്. ഇത് ഫൈനാന്‍സ് കമ്പനി അറിയാതെ വിശ്വാസവഞ്ചന കാണിച്ച് മറ്റൊരാള്‍ക്ക്‌ മറിച്ച് വിറ്റ് കമ്പനിയെ ചതിച്ചുവെന്നാണ് കേസ്.

2013 ഏപ്രില്‍ 17ന് പോപ്പുലര്‍ മെഗാ മോട്ടേഴ്‌സില്‍ നിന്ന് ടാറ്റ എയ്സ് എന്ന വാഹനമാണ് ഹയര്‍ പര്‍ച്ചേസ് രീതിയില്‍ വാങ്ങിയത്. ഇതിനായി നൗഫല്‍ ശ്രീറാം ട്രാന്‍സ്പ്പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയെ സമീപിച്ചു. വാഹനം വാങ്ങാൻ 2,17,000 രൂപ ശ്രീറാം ട്രാന്‍സ്പ്പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനി പോപ്പുലര്‍ മെഗാ മോട്ടേഴ്‌സിന് നേരിട്ട് നല്‍കി. നൗഫല്‍ സ്വന്തം പേരില്‍ വാഹനം വാങ്ങി മറിച്ചുവിറ്റതായാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേം നാഥ് ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe