കൊട്ടിയൂർ : കഴിഞ്ഞ രണ്ട് ദിവസം ഭക്തജനപ്രവാഹം കൊണ്ട് വീർപ്പുമുട്ടിയ കൊട്ടിയൂർ ശാന്തം. തിങ്കളാഴ്ച ദർശനത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. വൈശാഖോത്സവത്തിന്റെ പ്രധാന ദിവസമായ ഇളനീർ വയ്പ് നാളെയാണ്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. നെയ്യാട്ട നാൾ മുതൽ പലയിടങ്ങളിലുള്ള കഞ്ഞിപ്പുരകളിൽ വ്രതത്തിൽ കഴിയുന്ന തണ്ടയൻമാർ വ്രതക്കാർ ചൊവ്വാഴ്ച സന്ധ്യയോടെ ഇളനീർ കാവുകളുമായി കൊട്ടിയൂരിലെത്തും.
രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻ ചിറയിലെ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്താൽ ഇളനീർ വയ്പ്പ് ആരംഭിക്കും. രാത്രി ഒൻപത് മണിയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുന്നത്. അഭിഷേകത്തിനുള്ള ഇളനീരുകൾ കാവുകളാക്കി വ്രതക്കാർ കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി. ശനി, ഞായർ ദിവസങ്ങളിലാണ് ഭക്തർ കൂടുതലായി എത്തുന്നത്. ബുധനാഴ്ചയാണ് മറ്റൊരു പ്രധാന ചടങ്ങായ ഇളനീരാട്ട്. അതേ സമയം, ഇന്നലെ വൈകിട്ട് കൊട്ടിയൂരിൽ കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. അഗ്നിരക്ഷാ സേന വെള്ളത്തിലുൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.