കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ അപാകങ്ങൾ ജൂലൈ ഒന്നിനകം പരിഹരിക്കാൻ കർശന നിർദേശം

news image
Jun 18, 2026, 4:03 am GMT+0000 payyolionline.in

മുക്കം: കോടികൾ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ നിർമാണ അപാകങ്ങൾ ജൂലൈ ഒന്നിനകം അടിയന്തരമായി പരിഹരിക്കാൻ തീരുമാനമായി. സി.കെ. കാസിം എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കരാർ കമ്പനിക്ക് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി. ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

​റോഡിലെ പ്രധാന നിർമാണ പ്രവൃത്തികൾക്കൊപ്പം ഓവുചാൽ നിർമാണവും നിശ്ചിത സമയത്തിനകം പൂർത്തിയാക്കണം. പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കുക, മാഞ്ഞുപോയ റോഡ് മാർക്കിങ്ങുകൾ പുനഃസ്ഥാപിക്കുക, തകരാറിലായ ദിശാബോർഡുകൾ ശരിയാക്കുക എന്നിവയ്ക്കൊപ്പം മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കാനും റോഡരികിലെ കാട് വെട്ടിമാറ്റാനും നിർദേശമുണ്ട്. ചിലയിടങ്ങളിൽ പകുതി വീതിയിൽ മാത്രം നടത്തിയ ബി.സി. ടാറിങ് പരിശോധിച്ച് അപകടസാധ്യതയുണ്ടെങ്കിൽ അത് മുഴുവൻ വീതിയിലാക്കണം. ഈ റൂട്ടിലെ യാത്ര ഇരുചക്രവാഹനങ്ങൾക്ക് അപകടകരമല്ലെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമുള്ള ഹാൻഡ് റെയിലുകളുടെയും കലുങ്കുകളുടെയും നിർമാണം വേഗത്തിലാക്കാനും യോഗം ആവശ്യപ്പെട്ടു.

​റോഡിലെ തുടർച്ചയായ അപകടങ്ങളെ തുടർന്ന് മോട്ടോർ വാഹന വകുപ്പും പോലീസും പൊതുമരാമത്തും സംയുക്തമായി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ അശാസ്ത്രീയ നിർമാണത്തെക്കുറിച്ച് ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ മുൻപ് നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ. അടിയന്തരമായി വിഷയം ഉന്നയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടർ ഇടപെട്ട് അടിയന്തര യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഒ. സുനിത, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ പി.പി. ശ്രീജിത്ത് അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe