കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്; താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

news image
Jun 2, 2023, 9:59 am GMT+0000 payyolionline.in

കോഴിക്കോട്:    കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ചെയ്ത ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോളേജിനടുത്ത ഹോസ്റ്റലിൽ താമസിക്കുന്ന 19 കാരിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത് വീട്ടിലേക്ക് പോകാനാണെന്ന് പറഞ്ഞാണെന്ന് പൊലീസ്. കുട്ടിയെ ക്ലാസിൽ കാണാത്തതിനാൽ കോളേജിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാർ ഈ വിവരമറിയുന്നത്. മകളുടെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ  കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

 

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കോളേജിൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.  വിദ്യാർത്ഥിനി പേയിംഗ് ഗസ്റ്റായി കോളജിന് സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്. രക്ഷിതാവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ താമരശ്ശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.  വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി കാറിൽ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി  പീഡിപ്പിച്ച ശേഷം  താമരശ്ശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

 

മൊഴിയെടുപ്പിന് ശേഷം വിദ്യാർത്ഥിനിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി.മയക്കുമരുന്ന് നൽകി വശത്താക്കി കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാൾ സമാന രീതിയിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്.  മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നും സൂചനയുണ്ട്. പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് മുമ്പാകെ ഹാജരാക്കിയിരുമന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe