കോഴിക്കോട്: കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രൻ (54) ആണ് മരിച്ചത്. തമിഴ്നാട് – വയനാട് അതിർത്തിയായ ചേരാമ്പാടി വനത്തിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. കോഴിക്കോട് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട് ആണ് ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് കോഴിക്കോട് വീട്ടിൽ നിന്നും രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് വനത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച രണ്ട് പേരാണ് പിടിയിലായതെന്നാണ് വിവരം. കൂടുതൽ പേരിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്.