കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ശര്‍ക്കര വിറ്റ സ്ഥാപനത്തിനെതിരേ കോടതി നടപടി

news image
May 29, 2025, 12:34 pm GMT+0000 payyolionline.in

കോഴിക്കോട്: കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ശര്‍ക്കര വിറ്റ സ്ഥാപനത്തിനെതിരേ കോടതി നടപടി. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്‌സിന്റെ ഉടമക്കെതിരെയാണ് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവിനും വിധിച്ചത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ടി ഫായിസിന്റേതാണ് വിധി.

2018 നവംബറിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥാപനത്തില്‍ നിന്ന് പരിശോധനക്കായി ശര്‍ക്കരയുടെ സാംപിള്‍ ശേഖരിച്ചത്. പരിശോധനയില്‍ സണ്‍സെറ്റ് യെല്ലോയുടെയും ടാര്‍ട്രാസിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 2011ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാരം, ഫുഡ് അഡിറ്റീവ് നിയന്ത്രണ ചട്ടം പ്രകാരം ശര്‍ക്കരയില്‍ കൃത്രിമ നിറം ചേര്‍ക്കാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍ മാത്രം ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറം ചേര്‍ത്തതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി 150ല്‍ അധികം കേസുകള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളില്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് മൂന്ന് മുതല്‍ ആറ് മാസം വരെ തടവും ഒന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe