കർഷകരും ഗ്രാമീണ ജനതയും അകന്നുവെന്ന് വിലയിരുത്തൽ, മോദി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ

news image
Jun 10, 2024, 11:13 am GMT+0000 payyolionline.in
ദില്ലി: ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് പാർലമെന്റ് സൗത്ത് ബ്ലോക്കിൽ എത്തി ചുമതലയേറ്റിരുന്നു. മന്ത്രിസഭാ യോഗം വൈകീട്ട്. വകുപ്പുകളിൽ തീരുമാനം ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്നാണ് വിവരം. റെയിൽവേ അടക്കം പ്രധാന മന്ത്രാലയങ്ങൾ ബിജെപി നിലനിർത്തിയേക്കുമെന്നും നിർമ്മല സീതാരാമന് പകരം പിയൂഷ് ഗോയലിന് ധനകാര്യം കിട്ടിയേക്കുമെന്നാണ് ദില്ലിയിൽ നിന്നുള്ള റിപ്പോർട്ട്. സ്പീക്കർ സ്ഥാനത്തേക്ക് ആന്ധ്രയിൽ നിന്നുള്ള നേതാവ് ഡി.പുരന്ദരേശ്വരിയുടെ പേരും ചർച്ചയിലുണ്ട്.

രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു അംഗീകാരം. കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഇതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കർഷകരും ഗ്രാമീണ ജനതയും യുപിയിലടക്കം ബിജെപിയോട് അകന്നു എന്ന വിലയിരുത്തലിനിടെയാണ് മോദി ഈ സന്ദേശം നല്കുന്നത്. പ്രധാന നേതാക്കളെ നിലനിറുത്തി കൊണ്ട് തുടർച്ചയുടെ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നല്കിയത്. ഈ സാഹചര്യത്തിൽ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, എന്നീ വകുപ്പുകളിൽ മാറ്റം വരാനുള്ള സാധ്യത കുറവാണ്. നിർമ്മല സീതാരാമനെ ധനമന്ത്രാലയത്തിൽ നിന്ന് മാറ്റുന്നതിൽ മാത്രമാണ് അഭ്യൂഹം തുടരുന്നത്. എന്നാൽ നിർമ്മല മാറിയാൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതിയിലെ ഏക വനിത സാന്നിധ്യം ഇല്ലാതാകും.

ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർക്ക് വിദ്യാഭ്യാസം, കൃഷി, നഗരവികസനം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ പരിഗണനയിലാണ്. സ്പീക്കർ സ്ഥാനത്തേക്ക് ആരെത്തും എന്നത് അടുത്തയാഴ്ച വ്യക്തമാകും. ടിഡിപി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇത് നല്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡുവിൻറെ ഭാര്യാ സഹോദരി കൂടിയായ ബിജെപി ആന്ധ്രപ്രദേശ് അദ്ധ്യക്ഷ ഡി പുരന്ദരേശ്വരിയുടെ പേര് ചർച്ചയിലുണ്ട്. ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിനോദ് താവ്ഡെ, ദേവേന്ദ്ര ഫട്നാവിസ്, കെ ലക്ഷ്മൺ തുടങ്ങിയ പേരുകളാണ് ഉയരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe