ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരായ കേരളത്തിന്റെ ഹരജികള്‍ മേയ് 13ന് ആരംഭിക്കുന്ന ആഴ്ച ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. മേയ് 13നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. ഹരജികള്‍ ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ ആര്.എന്‍. രവിക്ക് എതിരെ നല്കിയ ഹരജിയില്‍ വാദം കേട്ട് വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പര്‍ഡിവാലയുടെ ബെഞ്ച് ആയതുകൊണ്ടാണ് ആവശ്യമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. എന്നാല്‍, ആവശ്യത്തില്‍ തീരുമാനം ഇപ്പോള്‍ പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
സുപ്രീംകോടതിയില്‍ രണ്ട് ഹരജികളാണ് കേരളം ഫയല്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിക്കും ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ നല്കിയ ഹരജി ലിസ്റ്റ് ചെയ്തിരുന്നത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ്. ഈ ഹരജി പരിഗണനക്കെടുത്തപ്പോഴാണ് കേരളത്തിന്റെ ഹരജികള്‍ ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല ബെഞ്ചിലേക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അതേസമയം, കേരളത്തിന്റെ ഹരജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുമെന്ന് അറ്റോണി ജനറല്‍ ആര്. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. ഗവര്‍ണറോട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.