തൊടുപുഴ: ഇടുക്കിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കുകയും റോഡിൽ തടയുകയും ഹർത്താലിനിടെ പോസ്റ്റ് ഓഫിസ് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 209 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഗവർണറെ റോഡിൽ തടഞ്ഞതിന് കണ്ടാലറിയാവുന്ന 200 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഒമ്പത് പേർക്കെതിരെ ഹർത്താലിന്റെ മറവിൽ പോസ്റ്റ് ഓഫിസ് ആക്രമിച്ചതിനാണ് കേസ്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി.
ഗവർണർക്കെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അസഭ്യമുദ്രാവാക്യം വിളിച്ചതിൽ നടപടിയവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തിൽ 20 യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.