മസ്കത്ത്: ആൻഡ്രോയിഡ് ഫോൺ വഴി ഉപയോഗിക്കാൻ സാധിക്കുന്ന ഗൂഗ്ൾ പേ (ഗൂഗിൾ വാലറ്റ്) ഒമാനിലും ആരംഭിച്ചതായി ഗൂഗ്ൾ അറിയിച്ചു. ലബനാനൊപ്പമാണ് ഒമാനിലും പുതിയ സേവനങ്ങൾക്ക് ഗൂഗ്ൾ തുടക്കമിട്ടിരിക്കുന്നത്. കോൺടാക്റ്റ് ലെസ് പേമെന്റുകൾ സ്വീകരിക്കുന്ന ഇടങ്ങളിൽ ഇത് ഉപയോഗിച്ച് പണമിടപാടുകൾ സുരക്ഷിതമായി നടത്താം. എന്നൽ, ജി- പേ ഉപയോഗിച്ച് സുഹൃത്തുക്കൾക്ക് പണമയക്കാനോ സേവനങ്ങൾക്ക് പണം അടക്കാനോ സാധിക്കില്ല. ജി-പേ പിന്തുണക്കുന്ന വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും വാങ്ങലുകൾ നടത്താം. സൊഹാർ ഇന്റർനാഷനൽ ബാങ്ക് മാത്രമാണ് ഉപഭോക്താക്കൾക്ക് ഒമാനിൽ ജി-പേ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
നേരത്തേ ഒമാനിൽ തുടങ്ങിയ ആപ്പിൾ പേ, സാംസങ് പേ സംവിധാവനങ്ങൾക്ക് സമാനമാണ് പുതിയ ജി-പേ. ആപ്പിൾ പേ, സാസംങ് പേ അതത് നിശ്ചിത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ജി-പേ ഒട്ടുമിക്ക മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താം. ഗൂഗ്ൾ വാലറ്റിനുള്ളിൽ ഗൂഗിൾ പേക്കായി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ സൂക്ഷിക്കാനും കാർഡ് ഉടമകൾക്ക് സാധിക്കും.
നിലവിലെ കാർഡ് അധിഷ്ഠിത പേമെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം (സി.ടി.എസ്) നൽകുന്നതിന് ബാങ്കുകൾക്കും പേമെന്റ് സേവന ദാതാക്കൾക്കും ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ടോക്കണൈസേഷൻ എന്നത് യഥാർഥ കാർഡ് വിശദാംശങ്ങൾക്കു പകരം ടോക്കണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളിൽ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗമാണ്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകൾ ജനറേറ്റ് ചെയ്യപ്പെടും. ഒരിക്കൽ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദർഭത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് യാതൊരു ഫീസും ഈടാക്കില്ല.
മൊബൈൽ വാലറ്റുകൾ, ക്യു.ആർ കോഡ് പേമെന്റുകൾ, കാർഡ് ടോക്കണൈസേഷൻ ചട്ടക്കൂടുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സി.ബി.ഒയുടെ ശ്രമങ്ങളാണ് ഒമാനിലെ ഡിജിറ്റൽ പേമെന്റുകൾക്ക് ശ്രദ്ധേയമായ വേഗം കൈവരിക്കാൻ കാരണമെന്ന് പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്ന സംരംഭ ഗ്രൂപ്പായ ടെക്വൺഫൈവിലെ മുഹമ്മദ് ബിൻ സൈഫ് അൽ മഞ്ചി പറഞ്ഞു. 2024 ഏപ്രിലിൽ സാംസങ് പേയും സെപ്റ്റംബറിൽ ആപ്പിൾ പേയും ആരംഭിച്ചത് ഈ യാത്രയിലെ പ്രധാന നാഴികക്കല്ലാണ്.