ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ രാത്രിയോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയുണ്ടാകുക.അതേസമയം, അറബിക്കടലിൽ കർണാടക തീരത്തിനു സമീപം വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. 24ന് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് പതിയെ ശക്തി പ്രാപിച്ചു തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. അതോടൊപ്പം എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴയുടെ തീവ്രത വർധിക്കുമെന്ന് പഠനം
സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ മൺസൂണിനെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകർ കണ്ടെത്തിയിരുന്നു. 2018 ലെ കനത്ത മഴയും വയനാട്ടിലെയും കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.