തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുയേടും ജലസേചന വകുപ്പിന്റേയുമ നിയന്ത്രണത്തിലുള്ള ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു.
ജലവിഭവ വകുപ്പിന് കീഴിലുള്ള മീങ്കര, വാളയാർ, മലമ്പുഴ, ചുള്ളിയാർ ഡാമുകളിലും കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ആനയിറങ്ങൽ, കുണ്ടള ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംഭരശേഷിയുടെ 90 മുതൽ 100 ശതമാനംവരെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് ഈ ഡാമുകളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്.
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ മഴക്കുള്ള സാധ്യതയാണുള്ളത്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന് കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും നിലനിന്നിരുന്ന ന്യുനമർദം ശക്തികൂടിയ ന്യുനമർദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.
ഇതിന്‍റെ സ്വാധീനത്തിൽ ചൊവ്വാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദം രൂപപ്പെട്ടേക്കും. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിലും അതിനോട് ചേർന്ന പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യുനമർദമായി ശക്തിപ്രാപിച്ചേക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ഇടിയോടുകൂടിയ മഴക്കും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെ വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും ജാഗ്രതപുലർത്തണം.