തിരുവനന്തപുരം: ജൂണിലെ സാമൂഹിക ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷന്റെ ഗുണഭോക്താക്കൾ. പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക.
രണ്ടാം പിണറായി സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തു. ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാറുകള്‍ ക്ഷേമ പെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്കിയ തുക 9,011 കോടി രൂപയും.
കേന്ദ്ര സർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.