ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത് ഇടുങ്ങിയ സ്ഥലം ; അനുയോജ്യമായ സ്ഥലം പൊലീസ് ഒഴിവാക്കിയതെന്തുകൊണ്ടെന്നത് വിവാദമാവുന്നു 

news image
Sep 28, 2025, 7:26 am GMT+0000 payyolionline.in

ചെന്നൈ : കരൂരില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 39 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തമിഴ് സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പ്രചരണ യോഗത്തിലായിരുന്നു ദുരന്തം. രാജ്യത്തെ നടുക്കിയ ദുരന്തമായി ഇത് മാറി. 111 പേര്‍ ആശുപത്രിയിലുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്, 17 സ്ത്രീകളും 13 പുരുഷഷന്മാരും മരിച്ചു. മരിച്ച 39 പേരില്‍ 38 പേരേയും തിരിച്ചറിഞ്ഞു. അതിവൈകാരിക രംഗങ്ങളാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിയില്‍ കാണുന്നത്. ഒരു കുഞ്ഞടക്കം 9 കുട്ടികളും മരിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയശേഷം വിജയ് നടത്തുന്ന ആദ്യ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി

 

വിജയ് എത്തുന്നതും കാത്ത് കരൂരില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇടുങ്ങിയ സ്ഥലത്തിനു സമീപത്തെ മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ധാരാളമാളുകള്‍ ഉണ്ടായിരുന്നു. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേ ഒരു മരക്കൊമ്പ് ഒടിഞ്ഞ് ചിലര്‍ താഴെ വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ പലരും ചൂടുകാരണം മോഹാലസ്യപ്പെട്ടു വീഴുകയുംചെയ്തു. പരിക്കേറ്റവരെയും തളര്‍ന്നുവീണവരെയും ആശുപത്രിയിലെത്തിക്കാന്‍ എത്തിയ ആംബുലന്‍സുകള്‍ ടിവികെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയും സ്ഥിതി വഷളാവുകയും ചെയ്തു. താഴെ വീണവരുടെ ശരീരത്തില്‍ ചവിട്ടി മറ്റുള്ളവര്‍ പരക്കം പാഞ്ഞതാണ് ദുരന്തമായത്.

 

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം മുന്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. പ്രശ്നങ്ങളൊഴിവാക്കാന്‍ ടിവികെയും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതേസമയം, ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താന്‍ പോലീസ് നിര്‍ബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe