ആഗ്ര: ട്രെയിനിൽ ടി.ടി.ഇ ചമഞ്ഞ് യാത്രക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. മുമ്പ് ട്രെയിനുകളിൽ കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്ന ദേവേന്ദ്ര കുമാരാണ്(40) യാത്രക്കാരിൽ നിന്ന് പണം തട്ടിയത്. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് അനധികൃതമായി പണം പിരിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്. ഗോമതി എക്സ്പ്രസിൽ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ദേവേന്ദ്രനിൽ നിന്ന് നിരവധി ടിക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമായ യാത്രക്കാരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവർക്ക് വൻ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വിൽക്കുന്നതാണ് തട്ടിപ്പ് രീതിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. ടി.ടി.ഇ യുടെ വേഷം ധരിച്ചാണ് ഇയാൾ പ്രതിദിനം 7,000 മുതൽ 10,000 രൂപ വരെ സമ്പാദിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ താന്‍ മുമ്പ് കുപ്പിവെള്ള വില്പ്പ നടത്തിയിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കരാര്‍ അവസാനിച്ചതിനാൽ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാർ പറഞ്ഞതായി പൊലീസ് റിപ്പോർട്ട് ചെയ്തു.