അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്. 625 അടി ഉയരത്തിൽ നിന്ന് 11 വർഷം പഴക്കമുള്ള എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്.