താജ്മഹലിന് ഇനി കൂടുതൽ ഹൈടെക് സുരക്ഷ; ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ നീക്കം

news image
May 26, 2025, 9:05 am GMT+0000 payyolionline.in

ആ​ഗ്രയിലെ താജ്മഹലിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാൻ നീക്കം. അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്.

താജ്മഹലിന്റെ ഏഴ് മുതൽ എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക. തുടക്കത്തില്‍ പ്രധാന താഴികക്കുടത്തില്‍നിന്ന് 200 മീറ്റര്‍ ചുറ്റളവിലാണ് ഡ്രോണ്‍ പ്രതിരോധം. നടപ്പാക്കുകയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സയ്യിദ് അരിബ് അഹമ്മദ് പറഞ്ഞു. ഈ മേഖലയിൽ പ്രവേശിക്കുന്ന ഡ്രോണുകളുടെ സിഗ്നലുകൾ ജാമാക്കി ഇല്ലാതാക്കും. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പഹൽഗാമിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് മറുപടിയായി മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അതിർത്തി മേഖലയിലെ വിവിധയിടങ്ങളിൽ ഷെല്ലാക്രമണവും മിസൈൽ ആക്രമണവുമുണ്ടായി. ഇതിന് പിന്നാലെയാണ് താജ്മഹലിന്‍റെ സുരക്ഷ കൂട്ടാൻ തീരുമാനമായത്. 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് താജ്മഹലിന്റെ പ്രധാന താഴികക്കുടം ഒരു വലിയ കറുത്ത തുണികൊണ്ട് മൂടിയിരുന്നു.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള താജ്മഹൽ ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ചരിത്ര നിർമിതികളിൽ ഒന്നാണ്. നിലവിൽ സ്മാരകത്തിനകത്ത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും (സിഐഎസ്എഫ്) പുറത്ത് യുപി പൊലീസുമാണ് കാവൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe