കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പതു വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന പരിശോധന ഫലത്തിൽ തെറ്റില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിനൊപ്പം വൈറൽ ന്യൂമോണിയയും കുട്ടിക്ക് ബാധിച്ചിട്ടുണ്ടാകാമെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകളും ആയി കൂടിയാലോചിച്ച ശേഷം വിശദീകരണ കുറിപ്പ് ഇറക്കാനുള്ള ആലോചനയിലാണ് മെഡിക്കൽ കോളേജ് അധികൃതർ.
അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതിനുപിന്നാലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ പരിശോധന ഫലവും ഫോറെൻസിക് ഫലവും തമ്മിലുള്ള വൈരുധ്യം സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ തന്നെ വിശദീകരിക്കണമെന്ന ആവശ്യവുമായി കുട്ടിയെ ആദ്യം ചികിത്സിച്ച താമരശ്ശേരി താലൂക് ആശുപത്രിയിലെ സൂപ്രണ്ട് രംഗത്ത് വന്നിരുന്നു.