കൊച്ചി: അറബിക്കടലിൽ കത്തിക്കൊണ്ടിരിക്കുന്ന സിംഗപ്പുർ കപ്പൽ വാൻ ഹയി 503ൽ നിന്ന് താഴെ വീണ കണ്ടെയ്നർ അടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ. അടുത്ത 2–3 ദിവസത്തിനുള്ളിൽ കണ്ടെയ്നറുകളുടെയും മറ്റും ഭാഗങ്ങൾ തീരത്തടിഞ്ഞേക്കുമെന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് വ്യക്തമാക്കിയിരുന്നു. അതിനിടെ, തീ പൂര്‍ണമായും അണയാത്ത കപ്പലിനെ ഇപ്പോൾ പുറംകടലിൽ 65 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതകൂലമായതിനാൽ വലിച്ചു കയറ്റം ഇപ്പോഴും ദുഷ്കരമാണ്.
ജൂൺ ഒൻപതിന് അഴീക്കലിന് 44 നോട്ടിക്കൽ മൈൽ അകലെവച്ച് തീപിടിച്ച കപ്പലിൽനിന്ന് 25ഓളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ട് എന്നാണ് കരുതുന്നത്. ചില കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവർത്തനത്തിന് കടലിൽ ഒഴുകിനടന്ന കണ്ടെയ്നറുകളും മറ്റ് അവശിഷ്ടങ്ങളും തടസമാവുന്ന സാഹചര്യവും ഉണ്ടായിരുന്നു. അന്ന് കണ്ണൂരിന്റെ തീരങ്ങളിലായിരുന്നു കപ്പൽ എങ്കിൽ പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിയത് തെക്കൻ തീരം ലക്ഷ്യമാക്കിയാണ്. അങ്ങനെ കൊച്ചിയുടെ 22 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിയ ‘തീക്കപ്പൽ’ കഴിഞ്ഞ 3 ദിവസം കൊണ്ടാണ് കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തിന്റെ 65 നോട്ടിക്കൽ മൈൽ ദൂരത്തേക്ക് വലിച്ചുമാറ്റിയിരിക്കുന്നത്. എന്നാൽ 100 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ പുറംകടലിൽനിന്ന് തീരത്തേക്ക് അടിക്കുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും മൂലം കാര്യമായ വലിച്ചുമാറ്റം സംഭവിക്കുന്നില്ല. ടഗ് ഓഫ്ഷോർ വാരിയർ മാത്രമാണ് നിലവിൽ കപ്പലിനെ വലിച്ചു നീക്കുന്നത്. തീരദേശ സേനയുടെ മറ്റു കപ്പലുകൾ വാൻ ഹയിയെ തണുപ്പിക്കാനും തീ അണയ്ക്കാനുമുള്ള ശ്രമത്തിലാണ്.
കപ്പൽ കൊച്ചി തീരത്തേക്ക് ഒഴുകിയതിനൊപ്പം കടലിൽ വീണ കണ്ടെയ്നറുകളും അതിലെ വസ്തുക്കളും ഒഴുകിയതും തെക്കൻ മേഖലകളിലേക്കാണ്. അതാണ് കോഴിക്കോട് മുതൽ ആലപ്പുഴ, ചിലപ്പോൾ കരുനാഗപ്പള്ളി വരെയുള്ള ഭാഗങ്ങളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളത്. ഇതിന്റെ സൂചനയെന്നോണം ആലപ്പുഴ വളഞ്ഞവഴി–കാക്കാഴം കടപ്പുറത്ത് ഒരു വാതക കണ്ടെയ്നർ അടഞ്ഞിരുന്നു. അതോടൊപ്പം, വാൻ ഹയി 503 എന്ന് രേഖപ്പെടുത്തിയ ഒരു ലൈഫ് റാഫ്റ്റും ആലപ്പുഴ തീരത്ത് അടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വടക്കേ ചെല്ലാനം മാലാഖപ്പടിയിൽ ഒരു ബാരൽ അടിഞ്ഞതും. ഈ മേഖലയിലാവും വരുംദിവസങ്ങളിൽ കൂടുതല്‍ അവശിഷ്ടങ്ങൾ അടിഞ്ഞേക്കുക എന്നാണ് സൂചനകൾ.
തീപിടിച്ച കപ്പലിൽ 2000 ടൺ ഹെവി ഫ്യുവൽ ഓയിലും 240 ടൺ ഡീസൽ ഇന്ധനവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. കപ്പലിലെ ഇന്ധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം നാവികസേനയും തീര സംരക്ഷണ സേനയും കപ്പൽ കമ്പനി നിയോഗിച്ച രക്ഷാപ്രവർത്തകരും ചേർന്ന ദൗത്യസംഘം കണ്ടെത്തിയിരുന്നു. ഇന്ധനം സൂക്ഷിച്ചിരിക്കുന്നതിന്റെ സമീപത്തു തന്നെ തീ പടർന്നതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
നിലവിൽ ഈ കപ്പലിൽനിന്ന് ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. ഇന്ധന ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ എണ്ണപ്പാടയും ഈ ദിവസങ്ങളിൽ തന്നെ കൊച്ചി, ആലപ്പുഴ തീരങ്ങള്‍ വരെ എത്തിയേക്കാമെന്നാണ് അധികൃതർ പറയുന്നത്. കപ്പൽ തകരുന്ന സാഹചര്യം ഉണ്ടായാൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ അടക്കം മുങ്ങിയേക്കും. നിലവിൽ 2000 മീറ്ററിലധികം ആഴമുള്ള സ്ഥലത്താണ് കപ്പൽ ഉള്ളത് എന്നതിനാൽ മുങ്ങിയാൽ തന്നെ തീരമേഖലയ്ക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് കരുതുന്നവരുമുണ്ട്.