തൃപ്പൂണിത്തുറ പടക്ക സ്ഫോടനം; പൂർണ്ണമായും തകർന്നത് 15 വീടുകൾ, നഷ്ടപരിഹാരം തേടി കോടതിയിലേക്ക്

news image
Feb 14, 2024, 5:04 am GMT+0000 payyolionline.in

കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിക്കോപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈമലർത്തിയതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

 

വികലാംഗനായ ശിവരാജനെപ്പോലെ 15 പേരുടെ വീടുകൾ സ്ഫോടനത്തിൽ പൂർണ്ണമായി തകർന്നിട്ടുണ്ട്. ജനൽപാളികൾ തകർന്നും കട്ടിലകൾ ഇളകിമാറിയും ചുവരുകൾക്ക് കേട് പറ്റിയും മറ്റ് 150 ഓളം വീടുകൾ. ഏതാണ്ട് ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനം കനത്ത നാശമാണ് ഉണ്ടാക്കിയത്. അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാൻ ഒരു നടപടിയുമില്ല. 4 വീടുകൾ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറി താമസക്കാൻ ആവശ്യപ്പെട്ടു. മറ്റുവീടുകളിൽ താമസം തുടങ്ങണമെങ്കിൽ അടിയന്തരമായി അറ്റകുറ്റപ്പണി വേണം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. വടക്കുംഭാഗത്തിന്‍റെ വെടിക്കെട്ടിനെത്തിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. കരയോഗം ഭാരവാഹികൾ സംഭവത്തിന് പിന്നാലെ ഒളിവിലാണ്.

 

അതേസമയം, സ്ഫോടനത്തില്‍ മജിസ്ട്രീരിയല്‍ അന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീരയ്ക്കാകും അന്വേഷണ ചുമതല. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് അനധികൃതമായി ഇത്രയധികം വെടിമരുന്ന് കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും അറിഞ്ഞില്ലെന്ന പൊലീസ് വിശദീകരണം വിമർശനത്തിന് കാരണമായിരുന്നു. ഇതടക്കം ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികളെ കണ്ടത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ ചേർന്ന ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. തുടർ നടപടികൾ ആലോചിക്കാൻ തൃപ്പൂണിത്തുറ നഗരസഭ ഇന്ന് നാട്ടുകാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11. 30നാണ് യോഗം. വീടുകളുടെ അറ്റകുറ്റപ്പണി, നാശനഷ്ടം കണക്കാക്കൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe