ദില്ലിയില്‍ 10, 12 ക്ലാസുകൾ ഒഴികെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു; നിയന്ത്രണങ്ങൾ, രാജ്യതലസ്ഥാനത്തെ സ്ഥിതി ഗുരുതരം

news image
Nov 6, 2023, 11:59 am GMT+0000 payyolionline.in

ദില്ലി: വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍. ദീപാവലി കൂടെ എത്തുന്നതോടെ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. ദീപാവലിക്ക് ശേഷം 13 മുതൽ 20 വരെ നിരത്തുകളിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കും. 10, 12 ക്ലാസുകൾ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളും നവംബർ 10 വരെ അടച്ചിടും.

വാഹനം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം വന്നിട്ടുള്ളത്.  രജിസ്ട്രേഷൻ നമ്പറിൻ്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള  ദിവസങ്ങളിലാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും  ബിഎസ് 4 ഡീസൽ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും, നിയമം ലംഘനത്തിന് 20000 രൂപ പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വായുമലിനീകരണത്തെ നേരിടുന്നതിനുള്ള ദില്ലി സര്‍ക്കാരിന്‍റെ ഏറ്റവും ശക്തമായ നീക്കമാണ് ഒറ്റ-ഇരട്ട വാഹന നിയന്ത്രണം. നവംബര്‍ 20ന് ശേഷവും ഈ നിയന്ത്രണം തുടരണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. അതിനിടെ ഗുരുതരാവസ്ഥയിൽ തുടരുന്ന വായു ഗുണനിലവാര സൂചിക രാവിലെ 480 കടന്നു.  അതേ സമയം മലിനീകരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ചൂണ്ടിക്കാട്ടി എഎപി നേതാക്കള്‍ രംഗത്തെത്തി.

വായുമലിനീകരണത്തിനെതിരെ ഹരിയാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് എഎപി വക്താവ് പ്രിയങ്ക കാക്കറുടെ ആക്ഷേപം. ദീപാവലിയോടനുബന്ധിച്ച്  പടക്കം പൊട്ടിക്കുന്നതിന്  ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളും നിയന്ത്രണം  കൊണ്ടുവരണമെന്ന്  ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റേ ആവശ്യപ്പെട്ടിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും കാഴ്ച്ച മറയുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe