ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി രാജ്യമെമ്പാടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം നടന്ന മോക്ക് ഡ്രില്ലിൽ 15 ലക്ഷത്തോളം ആളുകളാണ് അണിചേർന്നത്. യുദ്ധസമാനമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിലെമ്പാടുമായി ഏകദേശം 350 ജില്ലകളിലായി നടന്ന മോക്ക് ഡ്രില്ലിൽ 15 ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. സിവിൽ അഡ്മിനിസ്ട്രേഷൻ ജീവനക്കാർ, വോളണ്ടിയർമാർ, എൻഡിആർഎഫ്, സംസ്ഥാന/യുടി പോലീസ്, പൊതുജനങ്ങൾ എന്നിവരെല്ലാം ഉൾപ്പെടെയാണിത്. ബ്ലാക്ക്ഔട്ട്, എയർ-റെയ്ഡ് സൈറൺ, ഒഴിപ്പിക്കൽ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ വിജയകരമായി പരീക്ഷിച്ചു.
രാജ്യത്ത് സിവിൽ ഡിഫൻസ് ഡ്രിൽ വിജയകരമായി നടപ്പാക്കിയെന്നും ആളുകൾ സ്വമേധയാ ലൈറ്റുകൾ അണച്ച് ബ്ലാക്ക്ഔട്ടിനോട് സഹകരിച്ചെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘സൈറൺ കേട്ടപ്പോൾ തന്നെ ജനങ്ങൾ തുണികൊണ്ടോ കടലാസ് ഉപയോഗിച്ചോ ജനലുകൾ മറച്ചു. ബീഹാറിൽ ആളുകൾ എൻഎച്ച്- 31ൽ കാറുകൾ നിർത്തി ലൈറ്റുകൾ ഓഫ് ചെയ്ത് ബ്ലാക്ക്ഔട്ട് നടപ്പാക്കി’ എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രിൽ നടത്തിയ എല്ലാ പ്രദേശങ്ങളിലും ബ്ലാക്ക്ഔട്ട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യം 244 സിവിൽ ഡിഫൻസ് ജില്ലകളിൽ മാത്രം മോക്ക് ഡ്രിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് സംസ്ഥാനങ്ങൾ സ്വമേധയാ കൂടുതൽ സ്ഥലങ്ങളിൽ നടത്തുകയായിരുന്നു. ഉത്തർപ്രദേശ് 85 ജില്ലകളിലും ഡ്രിൽ നടത്തി. ‘ഡ്രില്ലിൽ പങ്കുചേരാൻ പൊതുജനങ്ങൾ കാണിച്ച താൽപര്യം സന്തോഷകരമാണ്. പലരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരാകാൻ തയ്യാറായി മുന്നോട്ട് വന്നു’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അവരെ നിയമിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിലയിടങ്ങളിൽ സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചില പോരായ്മകൾ കണ്ടെത്തി. പല സ്ഥലങ്ങളിലും എയർ സൈറൺ മുഴക്കാൻ കഴിഞ്ഞില്ല. ‘1971-ലെ യുദ്ധത്തിനുശേഷം സൈറൺ ഉപയോഗിച്ചിട്ട് ഒരുപാട് കാലമായതിനാലാകാം ഇത്. കൂടാതെ ജില്ലകളും നഗരങ്ങളും വികസിച്ചു,” ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ഈ പ്രശ്നമുള്ള ജില്ലകൾ കണ്ടെത്തി അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ നടപടി എടുക്കും.
ബുധനാഴ്ചത്തെ ഡ്രില്ലിലൂടെ സിവിൽ ഡിഫൻസ് സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞു.’ എന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡൽഹി എയർപോർട്ടിൽ സൈനിക, സാധാരണ വിമാനത്താവള പ്രവർത്തനങ്ങൾ ഒരുമിച്ചു നടക്കുന്നതിനാൽ കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കണം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത് പ്രധാനമാണ്. തുടർനടപടികളിലൂടെ ഈ പ്രശ്നം പരിഹരിക്കും.
കേരളത്തിൽ 126 കേന്ദ്രങ്ങളില്‍ നടത്തിയ മോക്ക് ഡ്രില്‍ പൂര്‍ണ്ണമായിരുന്നു. നാലു മണിക്ക് സൈറണ്‍ മുഴങ്ങിയതോടെ വിവിധ സേനാവിഭാഗങ്ങളും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും സുരക്ഷാ ഡ്രില്ലിന്റെ ഭാഗമായി. പ്രധാന ഓഫീസുകള്‍, പൊതു ഇടങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലായിരുന്നു അരമണിക്കൂര്‍ നീണ്ട ഡ്രില്‍.