തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങൾക്കെതിരായ 24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും. രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. പത്രം, പാൽ, ആശുപത്രി, മെഡിക്കൽ സ്റ്റോർ, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അവശ്യ സർവിസുകളൊഴിച്ച് എല്ലാ മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കിന്‍റെ ഭാഗമാകും.
പണിമുടക്കിൽ കേരളം നിശ്ചലമാകുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വനം ചെയ്തതെങ്കിലും കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രത്യേകമായാണ് സമരം നടത്തുക. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണിത്. ഐ.എൻ.ടി.യു.സി പണിമുടക്കുമെന്നും സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്ന ആവശ്യംകൂടി ഉന്നയിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
